ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
അമ്മുമ്മക്കഥ കേള്‍ക്കാത്ത പുതുതലമുറക്ക് സൌകര്യാര്‍ത്ഥം വായിക്കാന്‍ ഒരു പുരാണം, കാര്‍ക്കോടക പുരാണം.സംഭവം പുരാണമാണെങ്കിലും വിവരണം എന്‍റെ ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..
ഹെഡര്‍ ഡിസൈന്‍ ചെയ്ത് തന്ന രായപ്പനു നന്ദി.

പുരാണം - പ്രഭാവതി


കശ്യപന്‍ യാഗത്തിലാണ്...
ആ യാഗം പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹം തിരികെയെത്തും.ഇന്ദ്രന്‌ എന്തെങ്കിലും പ്രവര്‍ത്തിക്കണമെങ്കില്‍ അതിനു മുന്നേ വേണം.കശ്യപപ്രജാപതി തിരികെയെത്തി നീതി നോക്കിയാല്‍ ഒരുപക്ഷേ തനിക്ക് സ്വര്‍ഗ്ഗം തന്നെ നഷ്ടപ്പെടുമെന്ന് ഇന്ദ്രനറിയാം.കാരണം വജ്രനാഭന്‍ എന്ന അസുരന്‍ ഇന്ദ്രനോട് ആവശ്യപ്പെട്ടത് ഒരു വിധത്തില്‍ ന്യായം തന്നെയാണ്.

ഇന്ദ്രന്‍റെ മനസില്‍ ഇപ്പോഴും ആ അസുരന്‍റെ വാക്കുകള്‍ മുഴങ്ങുന്നു...

"ഇന്ദ്രാ, നിന്‍റെ അമ്മ അദിതിയും, എന്‍റെ അമ്മ ദിതിയും കശ്യപപ്രജാപതിയുടെ ഭാര്യമാര്‍ തന്നെ.ഇത്ര നാളും നീ സ്വര്‍ഗ്ഗം ഭരിച്ചു, ഇനി കശ്യപന്‌ തന്നെ ജനിച്ച ഞാന്‍ സ്വര്‍ഗ്ഗം ഭരിക്കട്ടെ"

സംഭവം ന്യായമാണ്!!
അദിതിയുടെ മകനെ പോലെ ദിതിയുടെ മകനും സര്‍ഗ്ഗത്തില്‍ അവകാശമുണ്ട്.പക്ഷേ അസുരന്‍റെ കൈയ്യില്‍ സര്‍ഗ്ഗ ഭരണം ലഭിച്ചാല്‍ അത് പോരെ പൂരത്തിന്??

എന്ത് വഴി??

ഒടുവില്‍ ഇന്ദ്രന്‍ പറഞ്ഞു:
"യാഗത്തിനു പോയിരിക്കുന്ന അച്ഛന്‍ വരട്ടെ, നമുക്ക് പരിഹാരമുണ്ടാക്കാം"
വജ്രനാഭന്‍ അത് സമ്മതിച്ചു, അവന്‍ തിരിച്ച് പോയി.

അപ്പോള്‍ തന്നെ ഇന്ദ്രന്‍ ഒന്ന് ഉറപ്പിച്ചു, വജ്രനാഭന്‍ ജീവിച്ചിരിക്കുന്നത് തനിക്ക് ആപത്താണ്.കശ്യപന്‍ യാഗം തീര്‍ത്ത് വരുന്നതിനു മുന്നേ അസുരന്‍ കൊല്ലപ്പെടണം.അതിനായി ഇന്ദ്രന്‍ ശീകൃഷ്ണഭഗവാന്‍റെ അടുത്ത് സഹായം തേടിയെത്തി.ആവശ്യമുള്ള സമയത്ത് സഹായിക്കാമെന്ന് അദ്ദേഹം ഏല്‍ക്കുകയും ചെയ്തു.പക്ഷേ അതിനു ആദ്യം കോട്ടകളാല്‍ ചുറ്റപ്പെട്ട വജ്രനാഭപുരിയില്‍ കയറണം, എന്നാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കു.

അതിനു ആര്‍ക്ക് കഴിയും??
ആ ചോദ്യത്തിനു ഉത്തരമായിരുന്നു പ്രദ്യുമ്നന്‍ എന്ന പേര്‍.
അദ്ദേഹമാണ്‌ ഈ കഥയിലെ നായകന്‍!!

പക്ഷേ ഒരു കഥയില്‍ നായകന്‍ മാത്രം പോരാ, ഒരു നായികയും വേണം.അല്ലെങ്കില്‍ ഒരു നായികയിലൂടെ മാത്രമേ നായകന്‌ ആ കൊട്ടാരത്തില്‍ കടക്കാന്‍ സാധിക്കൂ എന്ന് ഇന്ദ്രന്‌ അറിയാമായിരുന്നു.
അതിനു അദ്ദേഹം ഒരു ഉപായം കണ്ടെത്തി..
പ്രേമം എന്ന ആയുധം..
ആ കഥ നായികയെ കേന്ദ്രീകരിച്ചായിരുന്നു...
പ്രഭാവതിയെ കേന്ദീകരിച്ച്!!

സ്നേഹം എന്ന ശക്തി മുന്നില്‍ നിര്‍ത്തി ഇന്ദ്രന്‍ കളിച്ച കളിയിലെ നായിക ആയിരുന്നു പ്രഭാവതി, വജ്രനാഭന്‍റെ പ്രിയ പുത്രി.ദേവേന്ദ്രന്‍റെ ആജ്ഞപ്രകാരം വജ്രനാഭപുരത്തെത്തിയ അരയന്നങ്ങള്‍ ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നന്‍റെ ഗുണഗണങ്ങള്‍ യൌവനയുക്തയായ പ്രഭാവതിയുടെ അടുത്ത് വിവരിക്കുന്നു.ഇതേ അരയന്നങ്ങള്‍ പ്രദ്യുമ്നന്‍റെ അടുത്തെത്തി പ്രഭാവതിയെ കുറിച്ചും വര്‍ണ്ണിച്ചു.

ആ യുവമനസുകളില്‍ പ്രേമം വിടരാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം?

പ്രദ്യുമ്നനു പ്രഭാവതിയെ കല്യാണം കഴിക്കേണമെന്ന് ആഗ്രഹമായി.പ്രഭാവതിയുടെ സ്വയംവര സമയം ആഗതമായപ്പോള്‍ അരയന്നങ്ങള്‍ സൂചിപ്പിച്ച പ്രകാരം വജ്രനാഭപുരിയില്‍ ഒരു നാടകസംഘത്തെ വരുത്തേണമെന്ന് പ്രഭാവതി വജ്രനാഭനോട് ആവശ്യപ്പെടുന്നു.

അങ്ങനെ ആ നാടകസംഘം കൊട്ടാരത്തിലെത്തി..
അത് അവരായിരുന്നു..
പ്രദ്യുമ്നനും ശ്രീകൃഷ്ണന്‍റെ മറ്റ് പുത്രന്‍മാരും പിന്നെ യാദവരും.

രാമായണ കഥ!!
അതായിരുന്നു നാടകം.ആ സംഘത്തിന്‍റെ അഭിനയത്തില്‍ മതിമറന്ന അസുരന്‍ അവരെ കൊട്ടാരത്തില്‍ തന്നെ താമസിപ്പിച്ചു.അങ്ങനെ ഇന്ദ്രന്‍ ആഗ്രഹിച്ച പോലെ പ്രദ്യുമ്നനും കൂട്ടരും ആ കോട്ടയിലായി.

എന്നാല്‍ അവര്‍ വജ്രനാഭനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടില്ല, പകരം പ്രദ്യുമ്നന്‍ പ്രഭാവതിയുമായി പ്രേമലീലകളില്‍ ഏര്‍പ്പെട്ടു.അതേ പോലെ വജ്രനാഭന്‍റെ അനുജനായ സുനാഭന്‍റെ പുത്രിമാരായ ചന്ദ്രമതിയും ഗുണവതിയും യഥാക്രമം കൃഷ്ണപുത്രന്‍മാരായ ഗദനും സാംബവനുമായി പ്രേമത്തിലായി.

സംഭവം ഇത്രത്തോളമായപ്പോള്‍ ശ്രീകൃഷ്ണഭഗവാന്‍ എടപെട്ടു.അങ്ങനെ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം പ്രദ്യുമ്നന്‍ വജ്രനാഭനുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയും ആ അസുരനെ വധിക്കുകയും ചെയ്തു.തുടര്‍ന്ന് അസുരകുമാരികളുമായി ദ്വാരകയിലെത്തിയ ആ സംഘം വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചു.തുടര്‍ന്ന് പ്രദ്യുമ്നന്‍ പ്രഭാവതിയെയും, ഗദന്‍ ചന്ദ്രവതിയെയും, സാംബന്‍ ഗുണവതിയെയും വിവാഹം കഴിച്ചു.

യാഗം കഴിഞ്ഞ് കശ്യപന്‍ ദേവലോകത്ത് തിരികെ എത്തുന്നതിനു മുന്നേ ഇതെല്ലാം സംഭവിച്ചിരുന്നു....
ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ശാന്തിയും സമാധാനവും മാത്രം.

വാല്‍കഷ്ണം:
ശിവഭഗവാനാല്‍ വധിക്കപ്പെട്ട കാമദേവന്‍റെ പുനര്‍ജന്മമാണത്രേ പ്രദ്യുമ്നന്‍.ശ്രീകൃഷ്ണഭഗവാന്‌ രുക്മിണി ദേവിയില്‍ ആണ്‌ പ്രദ്യുമ്നന്‍ ജനിച്ചത്.ഇദ്ദേഹത്തിന്‍റെ ആദ്യവിവാഹം രതിദേവിയുടെ അവതാരമായ മായാവതിയുമായി ആയിരുന്നു, ആ കഥ പിന്നീടൊരിക്കല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം
© Copyright
All rights reserved
Creative Commons License
Karkodaka Puranam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com