ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
അമ്മുമ്മക്കഥ കേള്‍ക്കാത്ത പുതുതലമുറക്ക് സൌകര്യാര്‍ത്ഥം വായിക്കാന്‍ ഒരു പുരാണം, കാര്‍ക്കോടക പുരാണം.സംഭവം പുരാണമാണെങ്കിലും വിവരണം എന്‍റെ ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ, ആവശ്യമുള്ളവര്‍ അറിയിക്കണേ..
ഹെഡര്‍ ഡിസൈന്‍ ചെയ്ത് തന്ന രായപ്പനു നന്ദി.

പുരാണം - ഗരുഡന്‍


ഇത് വെറുമൊരു കഥയല്ല..
സ്വന്തം അമ്മയെ അടിമത്തത്തില്‍ നിന്ന് രക്ഷിക്കാന്‍ അമൃത് തേടിയിറങ്ങിയ നായകന്‍റെ കഥയാണ്, പകുതിശരീര വളര്‍ച്ചയില്‍ മനം നൊന്തുള്ള ആദ്യപുത്രന്‍റെ ശാപത്തില്‍ നിന്ന് അമ്മയെ രക്ഷിക്കാന്‍ ഇറങ്ങിതിരിച്ച രണ്ടാമന്‍റെ കഥയാണ്, വിഷ്ണുഭഗവാന്‍റെ വാഹനമായ ഗരുഡന്‍റെ കഥയാണ്.

ഈ കഥ തുടങ്ങുന്നത് ഒരു അനുഗ്രഹത്തില്‍ നിന്നാണ്‌, കദ്രുവിനും വിനതക്കും കശ്യപന്‍ നല്‍കിയ വരത്തില്‍ നിന്ന്.കശ്യപനോട് അവര്‍ ആവശ്യപ്പെട്ട വരങ്ങള്‍ ഇങ്ങനെയായിരുന്നു..
കദ്രു ആവശ്യപ്പെട്ട വരം..
പുത്രനാഗസഹസ്രം വേണം!!
വിനത ആവശ്യപ്പെട്ട വരം..
കദ്രുവിന്‍റെ മക്കളെക്കാള്‍ വീരന്‍മാരായ രണ്ട് പുത്രന്‍മാര്‍ വേണം!!
കശ്യപന്‍ അവര്‍ക്ക് ആ വരം നല്‍കി.

വര്‍ഷങ്ങള്‍ കഴിഞ്ഞു..
വരപ്രകാരം കദ്രു ആയിരം മുട്ടകളും, വിനത രണ്ട് മുട്ടകളും ഇട്ടു.അഞ്ഞൂറ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കദ്രുവിന്‍റെ മുട്ടകള്‍ വിരിഞ്ഞ് ആയിരംസര്‍പ്പങ്ങള്‍ വെളിയില്‍ വന്നു.ഇപ്പോഴും വിനതയിട്ട രണ്ട് മുട്ടകളും അതേ പോലെ തന്നെ.ഒടുവില്‍ സഹികെട്ട് വിനത ഒരു മുട്ട പൊട്ടിച്ച് നോക്കി..
അതില്‍ നിന്ന് പുറത്ത് വന്ന ശിശുവാണ്‌ അരുണന്‍!!
എന്നാല്‍ അദ്ദേഹത്തിന്‍റെ പകുതി ശരീരം മാത്രമേ വളര്‍ന്നുണ്ടായിരുന്നുള്ളു, അതില്‍ കുപിതനായ അരുണന്‍ കദ്രുവിന്‍റെ ദാസിയായി തീരട്ടെ എന്ന് വിനതയെ ശപിച്ചു.തുടര്‍ന്ന് അഞ്ഞൂറ്‌ വര്‍ഷത്തിനു ശേഷം ജനിക്കുന്ന അടുത്ത പുത്രന്‍ ദാസ്യത്തില്‍ നിന്ന് രക്ഷപ്പെടുത്തും എന്ന് ശാപമോക്ഷവും നല്‍കി.

ആ ശാപം ഫലിച്ചത് പാലാഴി മഥനത്തെ തുടര്‍ന്നായിരുന്നു..
പാലാഴിമഥന സമയത്ത് ദേവേന്ദ്രനു ലഭിച്ച ഉച്ചൈശ്രവസ്സ് എന്ന കുതിരയുടെ വാല്‍ കറുത്തതാണെന്ന് കദ്രുവും, വെളുത്തതാണെന്ന് വിനതയും വാദിച്ചു.ഈ പന്തയത്തില്‍ തോല്‍ക്കുന്നവര്‍ ജയിക്കുന്ന ആളിനു ദാസിയാകണമെന്ന് അവര്‍ നിബന്ധന വച്ചു.അങ്ങനെ അവര്‍ പരിശോധനക്ക് ചെന്ന സമയത്ത് കദ്രുവിന്‍റെ ഉപദേശപ്രകാരം കുറേ നാഗങ്ങള്‍ ആ കുതിരയുടെ വാലില്‍ കടിച്ച് തൂങ്ങി കിടക്കുകയും വാല്‍ കറുത്തതായി കാണപ്പെടുകയും ചെയ്തു.അങ്ങനെ ശാപം ഫലിച്ചു..
വിനത കദ്രുവിന്‍റെ ദാസിയായി!!

തുടര്‍ന്നായിരുന്നു ഗരുഡന്‍റെ ജനനം..
അമ്മയെ ദാസ്യത്തില്‍ നിന്ന് രക്ഷിക്കാനുള്ള അഗ്നിതുല്യ അവതാരം!!

"അമ്മയെ ദാസ്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ എന്താണ്‌ ആവശ്യം?"
ഗരുഡന്‍ നാഗങ്ങളോട് ചോദിച്ചു.
അതിനു അവര്‍ ആവശ്യപ്പെട്ടത് ദേവലോകത്ത് നിന്ന് അമൃത് വേണമെന്നായിരുന്നു.അങ്ങനെ വിനതയില്‍ നിന്ന് അനുഗ്രഹം വാങ്ങി ഗരുഡന്‍ ദേവലോകത്തേക്ക് യാത്രയായി.വഴിയില്‍ കശ്യപനെ കണ്ട് കാര്യം ബോധിപ്പിക്കുകയും, അദ്ദേഹം ഗരുഡനു ആഹാരത്തിനുള്ള മാര്‍ഗ്ഗം ഉപദേശിക്കുകയും ചെയ്തു.അങ്ങനെ ക്ഷീണമകറ്റി ഗരുഡന്‍ ദേവലോകത്തെത്തി.

തുടര്‍ന്ന് യുദ്ധം..
വിശ്വകര്‍മ്മാവിനെയും, സൂര്യചന്ദ്രന്‍മാരെയൂം, മറ്റ് ദേവന്‍മാരെയും തോല്‍പ്പിച്ച് ഗരുഡന്‍ അമൃത് സ്വന്തമാക്കി.ആ മഹത് കാര്യം കണ്ട് സന്തുഷ്ടനായ വിഷ്ണുഭഗവാന്‍ ഗരുഡനോട് എന്ത് വരം വേണമെന്ന് ചോദിച്ചു.അമൃത് കഴിക്കാതെ അമരത്വവും, ഭഗവാന്‍റെ വാഹനമാകാനുള്ള അവകാശവും ഗരുഡന്‍ വരമായി ചോദിച്ചു, ദേവന്‍ അത് സമ്മതിച്ചു.തുടര്‍ന്ന് തടയാന്‍ വന്ന ദേവേന്ദ്രനുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയും ഒടുവില്‍ സുഹൃത്തുക്കളാകുകയും ചെയ്തു.
ദേവേന്ദ്രന്‍ അമൃതകലശം തിരികെ ചോദിച്ചു!!
നാഗങ്ങളെ ഭക്ഷണമാക്കാന്‍ അവകാശം തന്നാല്‍ തിരികെ ലഭിക്കുന്നതിനുള്ള വഴി പറയാം എന്ന് ഗരുഡന്‍ അറിയിച്ചു.അത് ദേവേന്ദ്രന്‍ സമ്മതിച്ചപ്പോള്‍ നാഗങ്ങള്‍ ശുദ്ധിവരുത്തുന്നതിനു മുമ്പേ അമൃത് അപഹരിച്ച് കൊള്ളാന്‍ ഗരുഡന്‍ ദേവേന്ദ്രനെ ഉപദേശിച്ചു.

തുടര്‍ന്ന് ഗരുഡന്‍ അമൃത് നാഗങ്ങളെ ഏല്‍പ്പിക്കുകയും അമ്മയെ മോചിപ്പിക്കുകയും ചെയ്തു.ദര്‍ഭപുല്ലിനു മേല്‍ അമൃത് കലശം വച്ചിട്ട് നാഗങ്ങള്‍ സ്നാനം ചെയ്ത് പരിശുദ്ധരാകാന്‍ പോയ സമയത്ത് ഇന്ദ്രന്‍ അമൃത് അപഹരിച്ച് ദേവലോകത്തേക്ക് പോകുകയും ചെയ്തു.

വാല്‍കഷ്ണം:
തിരിച്ച് വന്ന നാഗങ്ങള്‍ കലശം കാണാതെ ദര്‍ഭയില്‍ നക്കിയത്രേ, അങ്ങനെയാണ്‌ പോലും അവയുടെ നാവ് രണ്ടായി കീറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം
© Copyright
All rights reserved
Creative Commons License
Karkodaka Puranam by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com